ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാൻ ജനതയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച് ഇന്ധനവിലയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 രൂപ വീതമാണ് വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യയിൽ ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ യുദ്ധം രൂക്ഷമായത് ആഗോള എണ്ണ വിപണിയെ ബാധിച്ചതാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിൽ.(Fuel prices soar in Pakistan, Increased by Rs 55 per liter)
പെട്രോൾ: 321.17 പാക് രൂപ (ലിറ്ററിന്), ഡീസൽ: 335.86 പാക് രൂപ (ലിറ്ററിന്) എന്നിങ്ങനെയാണ്. ഇത് പ്രാബല്യത്തിൽ വന്നത് മാർച്ച് 7 മുതലാണ്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ആഗോള എണ്ണ വിതരണ ശൃംഖല തടസ്സപ്പെടുകയും ചരക്കുനീക്കത്തിനും ഇൻഷുറൻസിനും ഭീമമായ തുക അധികമായി നൽകേണ്ടി വരികയും ചെയ്യുന്നു.
സ്വകാര്യ എണ്ണക്കമ്പനികൾക്ക് എണ്ണ ഇറക്കുമതി തുടരാൻ കഴിയാത്ത സാഹചര്യം വന്നതോടെ വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നുവെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസീബ് വ്യക്തമാക്കി. വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതിന് മുൻപായി ഇന്ധനം നിറയ്ക്കാനായി ആയിരക്കണക്കിന് ആളുകളാണ് ലാഹോർ, കറാച്ചി, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലെ പമ്പുകളിലേക്ക് ഇരച്ചെത്തിയത്.

