കൊച്ചി: അങ്കമാലിയിൽ കാറിടിച്ചു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഒളിവിൽ കഴിയാൻ സഹായിച്ച പിതാവ് പിടിയിൽ. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് തോമസിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് ശേഷം ഒളിവിൽ പോയ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.(Jaslia’s death, Father of the accused who caused the accident arrested)
ഫെബ്രുവരി 28-നാണ് അങ്കമാലി മോണിംഗ് സ്റ്റാർ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസണെ സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുപോകുന്നതിനിടെയാണ് പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചത്.
പ്രതിയായ സിറിയക് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കുന്നത് തടയാൻ നിരീക്ഷണം ശക്തമാക്കി. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

