ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന ക്രൂഡോയിൽ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചതോടെ, 14 ലക്ഷം ബാരൽ ക്രൂഡോയിലുമായി രണ്ട് കപ്പലുകൾ ഉടൻ ഇന്ത്യൻ തീരത്തെത്തും. യുദ്ധകാലാടിസ്ഥാനത്തിൽ രണ്ട് കോടി ബാരൽ എണ്ണ റഷ്യയിൽ നിന്ന് വാങ്ങാനാണ് ഇന്ത്യയുടെ നീക്കം.(US extends 30-day waiver, 1.4 million barrels of Russian oil to reach India soon)
രണ്ട് കപ്പലുകളിലായി 14 ലക്ഷം ബാരൽ എണ്ണ ഈ ആഴ്ച തന്നെ എത്തും. ഇതിൽ ഒരു കപ്പൽ ഗുജറാത്തിലും മറ്റൊന്ന് കിഴക്കൻ തീരത്തുമാണ് അടുക്കുന്നത്. ഏകദേശം 95 ലക്ഷം ബാരൽ ക്രൂഡോയിൽ ഇന്ത്യൻ മഹാസമുദ്രത്തിന് സമീപം റഷ്യ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയുടെ 40 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് ഇന്ത്യ റഷ്യൻ വിപണിയെ ആശ്രയിക്കുന്നത്.
നിലവിൽ 25 മുതൽ 30 ദിവസത്തേക്കുള്ള കരുതൽ ശേഖരം മാത്രമാണ് ഇന്ത്യയുടെ പക്കലുള്ളത്. ഹോർമുസ് കടലിടുക്ക് അടഞ്ഞത് പാചകവാതക ഇറക്കുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. എൽപിജിയുടെ വാണിജ്യ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരും ഓയിൽ കമ്പനികളും തീരുമാനിച്ചു.
സംസ്കരിച്ച എൽപിജി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതും കയറ്റുമതി ചെയ്യുന്നതും താൽക്കാലികമായി തടയും. സിഎൻജി ഉപയോഗത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം. അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ആഗോളതലത്തിൽ എണ്ണവില വർദ്ധിപ്പിച്ചിട്ടുണ്ട്.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ഒരു മാസത്തേക്ക് ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിൽ കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാം. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ കമ്പനികളായ ലുക്കോയിലിനും റോസ്‌നെഫ്റ്റിനും മേൽ ട്രംപ് ഭരണകൂടം കർശന ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 2022-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറഞ്ഞിരുന്നു.
ഇറാന്റെ സൈനിക നീക്കങ്ങൾ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയത് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമായി. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ യുഎസ് നൽകിയ ഇളവ് ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ സഹായിക്കും.

