വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന ചർച്ചകൾക്കായി ഇറാനിയൻ നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ സമയം വൈകിപ്പോയെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ യുദ്ധം തുടരാനാണ് അമേരിക്ക താൽപ്പര്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.(Trump says Iran Calling US To Make A Deal Amid War, But Says It’s ‘Being A Little Bit Late)
മൂന്ന് ദിവസത്തിനുള്ളിൽ ഇറാന്റെ 24 കപ്പലുകൾ നശിപ്പിച്ചു. ഇറാന്റെ വ്യോമസേനയെയും നാവികസേനയെയും പ്രതിരോധ സംവിധാനങ്ങളെയും അമേരിക്ക തകർത്തു കഴിഞ്ഞു. കൊല്ലപ്പെട്ട ഖമേനിയുടെ മകൻ മുജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവാകുന്നതിനോട് തനിക്ക് താൽപ്പര്യമില്ല എന്നും ട്രംപ് പറഞ്ഞു.
മികച്ച ഭാവി പടുത്തുയർത്താൻ ഇറാനിയൻ നയതന്ത്രജ്ഞർ സഹകരിക്കണം. വലിയ സാധ്യതകളുള്ള ഒരു പുതിയ ഇറാനെ സൃഷ്ടിക്കാൻ അവരുടെ സഹായം ആവശ്യമാണ്. ട്രംപിന്റെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തിയത്. അമേരിക്കയുമായി ചർച്ചയ്ക്കോ വെടിനിർത്തലിനോ ഇറാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് നേരിടാൻ ഇറാൻ സജ്ജമാണ്. ഇറാന്റെ മണ്ണിലേക്കുള്ള അധിനിവേശം അമേരിക്കയ്ക്ക് വലിയ ദുരനുഭവമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,230 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ.

