മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി തുർക്ക്മെനിസ്ഥാൻ സ്വദേശിനിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു (Turkmenistan Woman Murder). നേരത്തെ ഡൽഹി സ്വദേശിനി അർച്ചിത അറോറ എന്ന പേരിലാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നതെങ്കിലും, വിശദമായ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിയുകയായിരുന്നു. കൊല്ലപ്പെട്ടത് തുർക്ക്മെനിസ്ഥാൻ സ്വദേശിനിയായ മുഹബത്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ താമസിച്ചു വരികയായിരുന്നു മുഹബത്ത്. ഫെബ്രുവരി 21-നാണ് മീററ്റ്-ബിജ്‌നോർ ഹൈവേയ്ക്ക് സമീപമുള്ള പാടത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാനായി മുഖം പൊള്ളിച്ച നിലയിലായിരുന്നു മൃതദേഹം. കേസുമായി ബന്ധപ്പെട്ട് ചഞ്ചൽ കുമാർ, സന്ദീപ്, ഗുരുമുഖ്, വിവേക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിനിടെ ലഭിച്ച ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് യുവതി ഡൽഹി സ്വദേശിനിയാണെന്ന് ആദ്യം കരുതിയത്. എന്നാൽ തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകൾ പോലീസിനെ സമീപിച്ച് മരിച്ചത് മുഹബത്താണെന്ന് അവകാശപ്പെടുകയായിരുന്നു. യുവതിയുടെ ശരീരത്തിലെ ടാറ്റൂകൾ പരിശോധിച്ചാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. മീററ്റിലെ ഒരു ഹോട്ടൽ ഉടമയുമായി മുറി വാടകയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫെബ്രുവരി 20-ന് രാത്രി യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ പാസ്‌പോർട്ട് ഇടനിലക്കാർ കൈക്കലാക്കിയതായി സൂചനയുണ്ട്. കൂടുതൽ സ്ഥിരീകരണത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് എസ്.പി. അഭിജിത് കുമാർ അറിയിച്ചു.
Summary: A woman found dead in Meerut last month, initially identified as an Indian citizen, has been confirmed as a national of Turkmenistan.

