ഫുജൈറ: യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ ശക്തമായി പ്രത്യാക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യ ആകെ യുദ്ധഭീതിയിലായി. യുഎഇയിലെ തന്ത്രപ്രധാനമായ ഫുജൈറ തുറമുഖത്തിന് നേരെ ഡ്രോണാക്രമണം ഉണ്ടായി.(Drone debris falls and causes fire at Fujairah port)
ഫുജൈറ തുറമുഖത്തിന് നേരെ വന്ന ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ വീണതിനെത്തുടർന്ന് തീപിടിത്തമുണ്ടായി. എമർജൻസി ടീമുകൾ ഉടൻ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നതായി റെഡ് ക്രെസന്റ് അറിയിച്ചു. തെഹ്‌റാനിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള കെർമൻ വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ മാത്രം 13 സൈനികർ കൊല്ലപ്പെട്ടു. 153 നഗരങ്ങളിലായി ആയിരത്തിലധികം മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

