ടെഹ്‌റാൻ: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതിനിടെയാണ് പ്രകൃതിക്ഷോഭവും ഉണ്ടായതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.(Earthquake in Iran amid Israeli-US attacks, 4.3 magnitude recorded)
ഗെരാഷ് മേഖലയിൽ ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെഹ്‌റാനിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള കെർമൻ വ്യോമതാവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 13 ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു.
ഇറാനിയൻ സൈനിക ഹെലികോപ്റ്ററുകൾ സ്ഥിതി ചെയ്യുന്ന താവളമാണ് ആക്രമിക്കപ്പെട്ടതെന്ന് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ മേഖലയിൽ ശക്തമായി തുടരുകയാണ്.

