പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ സംഘടിപ്പിച്ച ‘ആരോഗ്യ ആനന്ദം ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.(Minister Veena George participated in a public event in Pathanamthitta)
നേരത്തെ കോഴഞ്ചേരിയിൽ നടന്ന പരിപാടിയിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രോഗികളെ എത്തിക്കുന്നതിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് ഒരാൾക്ക് 10,000 രൂപ വീതം കമ്മീഷൻ നൽകുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
ഡോക്ടർമാർ തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് ആരോപിച്ച് ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ് യു പ്രവർത്തകർക്ക് കോടതി ജാമ്യം നിഷേധിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേവലം കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടന്നതെന്നും വധശ്രമം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

