റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനും സമീപനഗരമായ അൽ-ഖർജിനും നേരെ എത്തിയ 8 ഡ്രോണുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു (Saudi Intercepts 8 Drones). ചൊവ്വാഴ്ച പുലർച്ചെയാണ് മേഖലയെ നടുക്കിയ ഈ ആക്രമണ പരമ്പര ഉണ്ടായത്. ഇതിന് പിന്നാലെ റിയാദിലെ യുഎസ് എംബസിക്ക് നേരെയും രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എംബസി വളപ്പിലെ ഒരു കെട്ടിടത്തിന് മുകളിൽ ഡ്രോണുകൾ പതിച്ചതിനെത്തുടർന്ന് നേരിയ തോതിൽ തീപിടുത്തവും നാശനഷ്ടങ്ങളും സംഭവിച്ചു.
#بيان | المتحدث الرسمي لوزارة الدفاع اللواء الركن تركي المالكي: اعتراض وتدمير 8 مسيَّرات بالقرب من مدينتَي الرياض والخرج. pic.twitter.com/deZwg9DK7r
— وزارة الدفاع (@modgovksa) March 3, 2026
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ നടത്തുന്ന ശക്തമായ പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് സൗദിയിലെ ഈ നീക്കങ്ങളെ കാണുന്നത്. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളെ സൗദിയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവായി. യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ സൗദിയിലെ അമേരിക്കൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

