ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ രണ്ട് പോർവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ അറിയിച്ചു. തങ്ങളുടെ വ്യോമപരിധി ലംഘിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തടഞ്ഞതായും ഖത്തർ വ്യോമസേന വ്യക്തമാക്കി. ഭീഷണികൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കാൻ സാധിച്ചതായി ഖത്തർ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.(Qatar shoots down Iranian warplanes, Russia and France support Gulf countries)
യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെയുണ്ടായ ഈ വിയോഗം ഇറാന് കനത്ത തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ-വിമാന ആക്രമണങ്ങൾ ആരംഭിച്ചത്.
അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ഖത്തറിന് പൂർണ്ണ പിന്തുണയുമായി റഷ്യ രംഗത്തെത്തി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി ഫോണിൽ സംസാരിച്ചു. ഏതുതരത്തിലുള്ള സഹായവും നൽകാൻ റഷ്യ സന്നദ്ധത അറിയിച്ചു. മേഖലയിലെ സമാധാനശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ തയ്യാറാണെന്ന് ഫ്രാൻസ് വ്യക്തമാക്കി. ഇറാൻ മനഃപൂർവം ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾക്ക് ഫ്രാൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

