ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും മോദി ഫോണിൽ ബന്ധപ്പെട്ടത്.(India stands for world peace and unity, says PM Modi)
നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ ആഴത്തിലുള്ള ആശങ്ക മോദി അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം ആവർത്തിച്ചു.
യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റുമായി സംസാരിച്ച അദ്ദേഹം, അവിടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നന്ദി അറിയിച്ചു. പ്രാദേശിക സുരക്ഷയ്ക്കും സമാധാനത്തിനും ഇന്ത്യയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും കാനഡയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് നിർണ്ണായക ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അപൂർവ ധാതു സഹകരണം, പുനരുപയോഗ ഊർജ്ജം, സാംസ്കാരിക സഹകരണം എന്നിവയാണിത്. എഐ ഉച്ചകോടിയിൽ പങ്കെടുത്തതിന് കനേഡിയൻ നേതൃത്വത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സങ്കീർണ്ണമായ ആഗോള സാഹചര്യങ്ങളിലും നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യ പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങൾ.

