ബെയ്ജിംഗ്: രണ്ട് മാസത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രണ്ട് വൻ സൈനിക നീക്കങ്ങൾ ചൈനയുടെ സാമ്പത്തിക അടിത്തറയെ പിടിച്ചുലയ്ക്കുന്നു. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതും, തൊട്ടുപിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതും ചൈനയുടെ ഇന്ധന ഇറക്കുമതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Trump’s double blow targeting China, Is China heading for crisis after Venezuela and Iran?)
ചൈനയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 15 ശതമാനവും വെനിസ്വേല, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു. തന്ത്രപ്രധാന പങ്കാളികളായ ഈ രണ്ട് രാജ്യങ്ങളിലെയും ഭരണമാറ്റവും യുദ്ധസാഹചര്യവും ചൈനയുടെ എണ്ണ വിതരണ ശൃംഖലയെ ഏതാണ്ട് പൂർണ്ണമായി തകർത്തിരിക്കുകയാണ്. ഇറാനിലെ യുദ്ധം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിപ്പിക്കുന്നത് ചൈനയുടെ ആഭ്യന്തര ഉത്പാദന ചെലവ് കുത്തനെ കൂട്ടാൻ കാരണമാകും.
ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ശക്തമായി അപലപിച്ചു. എങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ബീജിംഗ് ഇതുവരെ പരസ്യമാക്കിയിട്ടില്ല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം പുകയുന്നത് ചൈനയെയും മറ്റ് ഏഷ്യൻ രാജ്യങ്ങളെയും മുൾമുനയിലാക്കുന്നു.
അനുമതിയില്ലാതെ പാത മറികടക്കാൻ ശ്രമിച്ച ഒരു എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതായും അത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നുമുള്ള റിപ്പോർട്ടുകൾ സ്ഥിതിഗതികൾ ഗുരുതരമാക്കി. ഇറാൻ ഈ പാത അടച്ചാൽ സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ വിതരണവും നിലയ്ക്കും. ഇത് ലോകമെമ്പാടും വലിയ ഊർജ്ജ പ്രതിസന്ധിക്ക് വഴിവെക്കും.

