ടെഹ്‌റാൻ: അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് രാജ്യത്തെ സ്വാധീനശക്തിയുള്ള നേതാവും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാറിജാനി വ്യക്തമാക്കി. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചു എന്ന വാർത്തകളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ലാറിജാനി, എക്സിലൂടെയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.(No more talks with America, Khamenei’s right-hand man denies media reports)
കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ലാറിജാനി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം ഇപ്പോൾ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നായി മാറിയിരിക്കുന്നു. ഇസ്രായേലിന്റെ അധികാര മോഹങ്ങൾക്കായി അമേരിക്കൻ സൈനികരുടെ ജീവൻ ട്രംപ് പണയപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാൻ യുദ്ധത്തിന് തുടക്കമിടില്ല, എന്നാൽ ഏതൊരു അധിനിവേശത്തെയും അതിശക്തമായി നേരിടുമെന്ന് അദ്ദേഹം ആവർത്തിച്ചു. അതേസമയം, ഇറാനെതിരെയുള്ള സൈനിക നടപടികൾ എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി സൂചന നൽകി. അഭിമുഖത്തിലാണ് ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണ്. എങ്കിലും ഈ സൈനിക പ്രക്രിയ നാല് ആഴ്ചയോ അതിൽ കുറവോ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ നയതന്ത്ര ചർച്ചകളുടെ വാതിലുകൾ കൊട്ടിയടയ്ക്കുകയും അമേരിക്ക സൈനിക നടപടിയുടെ സമയപരിധി നിശ്ചയിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിനുള്ള സാധ്യതയേറി. അമേരിക്കൻ സൈനികരുടെ ജീവഹാനിയിൽ ട്രംപ് ഇപ്പോൾ ഭയപ്പെടുകയാണെന്നും മേഖലയിൽ അശാന്തി വിതയ്ക്കുന്നത് വൈറ്റ് ഹൗസാണെന്നും ലാറിജാനി കൂട്ടിച്ചേർത്തു.

