വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോൺഗ്രസിന്റെ അനുമതി ആവശ്യമുണ്ടോ? പശ്ചിമേഷ്യയിൽ ഇസ്രായേലുമായി ചേർന്ന് അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ യുഎസ് രാഷ്ട്രീയ ലോകത്ത് ഈ ചോദ്യം സജീവ ചർച്ചയാകുകയാണ്. ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാതെ തന്നെ ട്രംപ് ‘പ്രധാന യുദ്ധ നടപടി’ എന്ന് വിശേഷിപ്പിച്ച ഈ സൈനിക നീക്കം ഭരണഘടനാപരമായ തർക്കങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.(West Asian conflict, Dispute over Trump’s power)
അമേരിക്കൻ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം പ്രസിഡന്റും കോൺഗ്രസും തമ്മിൽ കൃത്യമായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 1 പ്രകാരം ഔദ്യോഗികമായി ഒരു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിൽ നിക്ഷിപ്തമാണ്. സൈന്യത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതും കോൺഗ്രസ് തന്നെയാണ്. എന്നാൽ, ആർട്ടിക്കിൾ 2 പ്രകാരം സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ രാജ്യത്തെ അടിയന്തര സാഹചര്യങ്ങളിൽ സംരക്ഷിക്കാനും പെട്ടെന്നുള്ള സൈനിക നടപടികൾ സ്വീകരിക്കാനും പ്രസിഡന്റിന് വിപുലമായ അധികാരമുണ്ട്. ഈ രണ്ട് അധികാരങ്ങൾ തമ്മിലുള്ള നേർത്ത അതിർവരമ്പാണ് ഇപ്പോൾ വാഷിംഗ്ടണിൽ വലിയ തർക്കങ്ങൾക്ക് കാരണമാകുന്നത്.
പ്രസിഡന്റ് ഏകപക്ഷീയമായി സൈനിക ശക്തി ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ‘വാർ പവേഴ്‌സ് റെസല്യൂഷൻ’. കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റ് യുദ്ധം തുടങ്ങുകയാണെന്ന് ആരോപിച്ച് ഡെമോക്രാറ്റ് അംഗങ്ങൾ ഈ നിയമം വീണ്ടും സജീവമാക്കണമെന്ന് ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാൽ പരാജയപ്പെട്ട ഇത്തരം പ്രമേയങ്ങൾ വീണ്ടും പരിഗണിക്കണമെന്നാണ് അവരുടെ വാദം. മറ്റൊരു വാർ പവേഴ്‌സ് റെസല്യൂഷൻ പാസായാൽ കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റിന് സൈനികശക്തി ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ ഇത്തരമൊരു നീക്കം വിജയിക്കാൻ സാധ്യത കുറവാണ്.
ആക്രമണത്തിന് മുന്നോടിയായി ട്രംപ് ഭരണകൂടം കോൺഗ്രസ് നേതാക്കളുടെ ഉഭയകക്ഷി ഗ്രൂപ്പായ ‘ഗാങ് ഓഫ് 8’-നെ വിവരം അറിയിച്ചിരുന്നതായി ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഭൂരിഭാഗവും ആക്രമണത്തെ പിന്തുണയ്ക്കുമ്പോൾ, ഡെമോക്രാറ്റുകൾ ഇതിനെ കടുത്ത ഭാഷയിൽ അപലപിക്കുകയാണ്. ഈ തർക്കങ്ങൾക്കിടയിലും പശ്ചിമേഷ്യയിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം. വരും ദിവസങ്ങളിൽ സ്റ്റേറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ ഹാജരായി നിലവിലെ യുദ്ധ സാഹചര്യം വിശദീകരിക്കും.

