ന്യൂഡൽഹി: ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതിയിലായി. പതിറ്റാണ്ടുകൾക്ക് ശേഷം ലോകരാജ്യങ്ങൾ രണ്ട് വ്യക്തമായ സൈനിക ചേരികളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം വെറുമൊരു പ്രാദേശിക യുദ്ധമല്ലെന്നും അത് ആഗോള തലത്തിലേക്ക് പടരുമെന്നുമുള്ള ആശങ്കകൾ ശക്തമാകുന്നു.(Is the world on the brink of World War III? International powers are aligning)
സൈനിക നീക്കങ്ങൾ ആരംഭിച്ചതോടെ ലോകശക്തികൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ – യുഎസ് സഖ്യത്തിന് പൂർണ്ണ പിന്തുണയുമായി ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ പ്രബല രാജ്യങ്ങൾ നിലയുറപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ പലതും ഇറാൻ ആക്രമണത്തിന് ഇരയായതോടെ ഈ സഖ്യത്തോടുള്ള ആഭിമുഖ്യം പരസ്യമാക്കിയിട്ടുണ്ട്.
ഇറാന്റെ കരുത്തായി റഷ്യയും ചൈനയും പരസ്യമായി രംഗത്തെത്തി. കൂടാതെ സിറിയ, ഇറാഖ്, യെമൻ, ലെബനൻ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങൾ ഇറാനൊപ്പം നിലയുറപ്പിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ താത്പര്യങ്ങൾ മുൻനിർത്തി പാകിസ്ഥാനും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായ ഇന്ത്യയും ജപ്പാനും ഇരുപക്ഷത്തോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധം തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും പ്രവാസികളെയും ബാധിക്കുമെന്നതിനാൽ നയതന്ത്രപരമായ നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. എങ്കിലും ആഗോള ചേരിതിരിവ് ഇന്ത്യയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

