ദോഹ: ശനിയാഴ്ച രാവിലെ മുതൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടർച്ചയായ സ്ഫോടനങ്ങൾ കേൾക്കുന്നതായി റിപ്പോർട്ട് (Explosions Heard In Doha Qatar). ഇറാന്റെ ഭാഗത്തുനിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ പാട്രിയറ്റ്, താഡ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായതോടെയാണ് ദോഹയുടെ ആകാശത്ത് സ്ഫോടനങ്ങൾ ഉണ്ടായത്. ആദ്യ ഘട്ടത്തിൽ മൂന്നോ നാലോ സ്ഫോടനങ്ങളാണ് കേട്ടതെങ്കിലും കഴിഞ്ഞ മുപ്പത് മിനിറ്റിനുള്ളിൽ ഏഴിലധികം സ്ഫോടനങ്ങൾ ഉണ്ടായതായും പുക ഉയരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിന് മറുപടിയായാണ് ഖത്തറിലെ യുഎസ് താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ ഡ്രോണുകൾ അയച്ചത്. ദോഹയുടെ ആകാശത്ത് ആന്റി എയർക്രാഫ്റ്റ് ഗണ്ണുകൾ ഉപയോഗിച്ചുള്ള പ്രതിരോധം ശക്തമാണ്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമായ അൽ ഉദൈദ് ഖത്തറിലായതിനാലാണ് ഇവിടം ലക്ഷ്യം വെക്കപ്പെടുന്നത്. ഈ സൈനിക നീക്കം ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ ദോഹയുൾപ്പെടെയുള്ള നഗരങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഖത്തറിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ഇതോടെ വലിയ പരിഭ്രാന്തിയിലായിരിക്കുകയാണ്. വിമാന സർവീസുകൾ റദ്ദാക്കിയതും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ദുബായിലെ പാം ഐലൻഡിൽ സ്ഫോടനങ്ങൾ നടന്നതിന് പിന്നാലെ ദോഹയിലും യുദ്ധം പടരുന്നത് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാക്കിയിട്ടുണ്ട്. ഇറാൻ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഖത്തറിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

