ജറൂസലേം: ഇറാനിൽ നിന്ന് തൊടുത്ത നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമാക്കി എത്തിയതിനെത്തുടർന്ന് രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ അപായ സൈറണുകൾ മുഴങ്ങി (Iranian Ballistic Missile Attack). ഇസ്രായേൽ പ്രതിരോധ സേന (IDF) നൽകിയ മുന്നറിയിപ്പിനെത്തുടർന്ന് വടക്കൻ ഇസ്രായേലിലെ ജനങ്ങൾ വീടുകളിലെ സുരക്ഷിത മുറികളിലേക്കും ബോംബ് ഷെൽട്ടറുകളിലേക്കും മാറി. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രായേൽ വ്യോമസേനയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ സജീവമായി രംഗത്തുണ്ട്. ഭീഷണികൾ ഒഴിവാക്കാൻ ആവശ്യമായ സ്ഥലങ്ങളിൽ മിസൈലുകൾ വെടിവെച്ചിടുകയാണെന്നും സൈന്യം വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ’ എന്ന സൈനിക നീക്കത്തിന് മറുപടിയായാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ വർഷം നടത്തിയത്. ഇസ്രായേലിന്റെ ആകാശത്ത് മിസൈലുകൾ വെടിവെച്ചു വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനോടകം തന്നെ 70-ലധികം മിസൈലുകൾ ഇറാൻ ഇസ്രായേലിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. ജറൂസലേമിലും ടെൽ അവീവിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കറുത്ത പുക ഉയർന്നതായും സ്ഥിരീകരണമുണ്ട്. ഇസ്രായേലിന് പുറമെ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു.
യുദ്ധം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ഇസ്രായേലിലെ ബെൻ ഗുരിയൻ വിമാനത്താവളം അടയ്ക്കുകയും വ്യോമപാതകൾ റദ്ദാക്കുകയും ചെയ്തു. ഇസ്രായേലിലെ ഇന്ത്യൻ എംബസി പ്രവാസികൾക്കായി അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാനും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു. വടക്കൻ ഇസ്രായേലിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടായതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കൻ കപ്പൽപ്പടകൾ മെഡിറ്ററേനിയൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ളതിനാൽ സംഘർഷം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.

