ടെഹ്‌റാൻ: ദക്ഷിണ ഇറാന്റെ ഭാഗമായ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബ് (Minab) നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു (Israeli Strike Elementary School Minab Iran). ശനിയാഴ്ച പകൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിനിടയിലാണ് സ്കൂൾ തകർന്നത്. ആക്രമണത്തിൽ മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സ്കൂൾ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സമാധാനപരമായ നയതന്ത്ര ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇസ്രായേലും അമേരിക്കയും ചേർന്ന് സിവിലിയൻ കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഈ ക്രൂരമായ ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിന് പകരമായി അതിശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മിനാബിലെ സ്കൂളിന് നേരെ നടന്ന ആക്രമണം ഇറാൻ ജനതയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതേസമയം, ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും മിസൈൽ വിക്ഷേപണ തറകളെയും മാത്രമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും അവകാശവാദം. ‘ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ’ എന്ന പേരിൽ നടക്കുന്ന ഈ സൈനിക നീക്കത്തിൽ സിവിലിയൻ മരണങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും ഇത്തരം വാർത്തകൾ ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിൽ ദക്ഷിണ ഇറാനിലെ പല നഗരങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രവാസികൾ ഉൾപ്പെടെയുള്ളവരോട് സൈനിക കേന്ദ്രങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

