തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു (Gold Price Hike). ഒറ്റദിവസം കൊണ്ട് പവന് 2,320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,20,800 രൂപയായി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം സൈനിക നീക്കങ്ങളിലേക്ക് നീങ്ങുമെന്ന ഭീതിയാണ് സ്വർണ്ണവില രണ്ട് ശതമാനത്തോളം വർദ്ധിക്കാൻ കാരണമായത്.
സംസ്ഥാനത്ത് സ്വർണ്ണം ഗ്രാമിന് 290 രൂപ വർദ്ധിച്ച് 15,100 രൂപയിലെത്തി. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ ഇതുവരെയുള്ള റെക്കോർഡ് വില. രാജ്യാന്തര വിപണിയിൽ ഔൺസിന് 5,278 ഡോളറിലാണ് സ്വർണ്ണം വ്യാപാരം അവസാനിപ്പിച്ചത്. വരും മാസങ്ങളിൽ സ്വർണ്ണവില ഔൺസിന് 6,300 ഡോളർ കടക്കുമെന്നാണ് ജെ.പി. മോർഗൻ പോലുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനം. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് ഒന്നര ലക്ഷം രൂപ വരെ നൽകേണ്ടി വന്നേക്കാം.
സ്വർണ്ണത്തോടൊപ്പം വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 295 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 12,470 രൂപയായി. ഇന്നത്തെ വിപണി വിലയനുസരിച്ച് പണിക്കൂലിയും ജി.എസ്.ടിയും ഉൾപ്പെടെ ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ കുറഞ്ഞത് 1.37 ലക്ഷം രൂപയെങ്കിലും ഉപഭോക്താക്കൾ ചെലവാക്കേണ്ടി വരും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

