കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെ ഡിസ്ചാർജ് ചെയ്ത മന്ത്രി, തുടർചികിത്സയ്ക്കായി റോഡ് മാർഗ്ഗം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.(Health Minister Veena George takes selfie with healthcare workers in ICU, Controversy erupts)
മന്ത്രിയുടെ ചികിത്സയ്ക്കിടെ പരിയാരം മെഡിക്കൽ കോളേജിലുണ്ടായ ‘സെൽഫി വിവാദം’ അധികൃതരെ വെട്ടിലാക്കിയിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ചില ആരോഗ്യപ്രവർത്തകർ മന്ത്രിക്കൊപ്പം സെൽഫി എടുത്തതാണ് വിവാദത്തിന് കാരണമായത്.
മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട മന്ത്രിയുടെ ഓഫീസ് മെഡിക്കൽ കോളേജ് അധികൃതരോട് വിശദീകരണം തേടി. ഇതിനെത്തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു.

