ന്യൂഡൽഹി: തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്. ഇസ്രായേൽ പാർലമെന്റായ നെസ്സറ്റിനെ ഇന്ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. (PM Modi to address Israel parliament, Priyanka Gandhi asks if he is going to keep quiet about genocide)
ബെഞ്ചമിൻ നെതന്യാഹു സർക്കാർ വൻ സ്വീകരണമാണ് മോദിക്ക് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നെതന്യാഹു പ്രത്യേക അത്താഴവിരുന്നും നൽകും. ഇസ്രായേൽ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രസംഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം ആദ്യം പറഞ്ഞിരുന്നെങ്കിലും, പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് മോദിയെ സ്വാഗതം ചെയ്തു. മോദി ഇസ്രായേലിന്റെ ‘യഥാർത്ഥ സുഹൃത്ത്’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സൈനിക സഹകരണം, പുതിയ ആയുധ കരാറുകൾ, വ്യാപാര പങ്കാളിത്തം എന്നിവ സന്ദർശനത്തിന്റെ പ്രധാന അജണ്ടകളാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ സന്ദർശനത്തിന് ആഗോളതലത്തിൽ വലിയ പ്രാധാന്യമുണ്ട്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന ഇന്ത്യയുടെ നയം ചർച്ചകളിൽ മോദി ആവർത്തിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ഗാസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയെക്കുറിച്ച് പാർലമെന്റിലെ പ്രസംഗത്തിൽ പരാമർശിക്കാൻ മോദി തയ്യാറാകുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്നും സത്യത്തിനും നീതിക്കും വേണ്ടിയാണ് ഇന്ത്യ നിലകൊണ്ടിട്ടുള്ളത്. ഗാസയിലെ ക്രൂരതകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമോ എന്ന് പ്രിയങ്ക ഗാന്ധി കുറിച്ചു.

