ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന പ്രധാനമന്ത്രിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിക്കും. സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.(PM Modi to visit Israel, Key agreements in defense sector to be signed)
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ സൈനിക, വ്യാപാര മേഖലകളിൽ നിർണ്ണായകമായ പല കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഇതിൽ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത് ഇസ്രയേലിന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ്. അയേൺ ഡോം എന്ന ഹ്രസ്വദൂര മിസൈലുകളെ തകർക്കുന്ന സുരക്ഷാ കവചം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് താല്പര്യമുണ്ട്. ആരോ എന്ന ദീർഘദൂര മിസൈലുകളെ പ്രതിരോധിക്കുന്ന സംവിധാനം, ഡേവിഡ്‌സ് സ്ലിങ് എന്ന മധ്യദൂര മിസൈൽ പ്രതിരോധത്തിനായുള്ള സംവിധാനം എന്നിവയും ഇക്കൂട്ടത്തിൽ പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിലും പ്രാദേശിക സഹകരണത്തിലും പുതിയ പങ്കാളിത്തത്തിന് ഈ സന്ദർശനം വഴിയൊരുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അതേസമയം, ‘പ്രത്യേക പലസ്തീൻ രാഷ്ട്രം’ എന്ന ഇന്ത്യയുടെ പരമ്പരാഗത നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും മോദിയുടെ സന്ദർശനത്തെ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് സ്വാഗതം ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പ്രസംഗത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പാർലമെന്റിലെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് ലാപിഡ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, നരേന്ദ്ര മോദി ഇസ്രയേലിന്റെ ‘യഥാർത്ഥ സുഹൃത്ത്’ ആണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

