തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോര് നിയമസഭയിൽ ഇന്നും തുടരും. ശക്തമായ പ്രതിഷേധം ഉയർത്താനാണ് യുഡിഎഫ് തീരുമാനം. സഭയ്ക്കകത്ത് പ്രതിഷേധം കടുപ്പിക്കാനാണ് സാധ്യത.(Sabarimala gold theft case, Assembly to remain chaotic today)
അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ തന്നെ ചോദ്യോത്തരവേള മുതൽ പ്രതിഷേധം ആരംഭിക്കും. അഭിഭാഷക ക്ഷേമനിധി ബിൽ ഉൾപ്പെടെ മൂന്ന് പ്രധാന നിയമനിർമ്മാണങ്ങൾ സഭയുടെ പരിഗണനയ്ക്ക് വരും. പൊതുമരാമത്ത്, ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളാണ് ഇന്ന് നടക്കേണ്ടത്.
തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ ബജറ്റ് സമ്മേളനം നിശ്ചയിച്ചതിലും നേരത്തെ ഇന്ന് പിരിഞ്ഞേക്കും. സഭാ നടപടികൾ ഗില്ലറ്റിൻ ചെയ്യാനാണ് നിലവിലെ ധാരണ.
ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും ഇന്നലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. ആചാരലംഘനത്തിന് കൂട്ടുനിൽക്കാത്തതിനാലാണ് തന്ത്രിയെ വേട്ടയാടുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

