ബംഗളൂരു: ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയുമായി 34-കാരിയായ യുവതി രംഗത്ത് (Pregnant Woman Assaulted). ബംഗളൂരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനി ജ്യോതി പാണ്ഡെയാണ് ഭർത്താവ് അനുരാഗ് പാണ്ഡെയ്ക്കും വീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയത്. ഒമ്പത് മാസം ഗർഭിണിയായിരിക്കെ തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും യുവതി ആരോപിക്കുന്നു.
2017-ൽ വിവാഹിതരായ ഇവർ ബംഗളൂരുവിലാണ് താമസം. ആദ്യത്തെ നാല് വർഷം സന്തോഷകരമായ കുടുംബജീവിതമായിരുന്നുവെങ്കിലും ആദ്യ ഗർഭകാലം മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ജ്യോതി പറയുന്നു. യുവതിയുടെ സ്വഭാവത്തിൽ സംശയം ആരോപിച്ചായിരുന്നു ഭർത്താവിന്റെ പീഡനങ്ങൾ. രണ്ടാമതും ഗർഭിണിയായതോടെ മർദ്ദനം കഠിനമായി. ഒമ്പത് മാസം ഗർഭിണിയായിരിക്കെ ക്രൂരമായി ഉപദ്രവിക്കുകയും വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തതായാണ് എഫ്.ഐ.ആറിൽ പറയുന്നത്.
വനിതാ ഹെൽപ്പ് ലൈനിൽ കൗൺസിലിംഗിന് വിധേയയായ ശേഷമാണ് ജ്യോതി പോലീസിനെ സമീപിച്ചത്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ നിരന്തരം ക്രൂരതയ്ക്ക് ഇരയായതായും യുവതി വെളിപ്പെടുത്തി. തമിഴ്‌നാട്ടിൽ താമസിച്ചിരുന്ന സമയത്തും ഭർത്താവിന്റെ വീട്ടുകാർ തന്നെ മർദ്ദിച്ചിരുന്നതായി പരാതിയിൽ പറയുന്നു. നിലവിൽ ബംഗളൂരു സൗത്ത് വനിതാ പോലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വന്തം ആരോഗ്യത്തെപ്പോലും ബാധിക്കുന്ന തരത്തിലുള്ള പീഡനങ്ങളാണ് താൻ അനുഭവിച്ചതെന്ന് ജ്യോതി പരാതിയിൽ ചൂണ്ടിക്കാട്ടി.

