ജറുസലേം: പശ്ചിമേഷ്യൻ മേഖലയിൽ ഇസ്രായേലിന് “ചരിത്രപരവും ബൈബിൾപരവുമായ അവകാശങ്ങൾ” ഉണ്ടെന്നും അവർ ഈ പ്രദേശം മുഴുവൻ പിടിച്ചെടുത്താലും കുഴപ്പമില്ലെന്നും ഇസ്രായേലിലെ പുതിയ യുഎസ് സ്ഥാനപതി മൈക്ക് ഹക്കബി (US Ambassador Mike Huckabee Israel West Asia Statement). പ്രശസ്ത പോഡ്കാസ്റ്റർ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഹക്കബിയുടെ ഈ വിവാദ പരാമർശം. എന്നാൽ പ്രസ്താവന വിവാദമായതോടെ ഇത് വെറും ആലങ്കാരികമായ പറച്ചിൽ മാത്രമാണെന്ന് അദ്ദേഹം തിരുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച മൈക്ക് ഹക്കബി, ഇസ്രായേലിന്റെ ഭൂമിയിൻമേലുള്ള അവകാശത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദൈവം അബ്രഹാമിലൂടെ തിരഞ്ഞെടുത്ത ജനതയ്ക്ക് നൽകിയ ഭൂമിയാണ് ഇസ്രായേലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ, ബൈബിളിലെ പഴയ നിയമം അനുസരിച്ച് യൂഫ്രട്ടീസ് മുതൽ നൈൽ നദി വരെയുള്ള വിശാലമായ പ്രദേശം (ജോർദാൻ, സിറിയ, ലബനൻ, സൗദി അറേബ്യയുടെ ഭാഗങ്ങൾ, ഇറാഖ് എന്നിവ ഉൾപ്പെടെ) ഇസ്രായേലിന് അവകാശപ്പെട്ടതാണോ എന്ന് കാൾസൺ ചോദിച്ചപ്പോഴാണ് “അവരത് മുഴുവൻ എടുത്താലും നല്ലതാണ്” എന്ന് ഹക്കബി മറുപടി നൽകിയത്.
സ്ഥാനപതിയുടെ വാക്കുകൾ പശ്ചിമേഷ്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം ജനതയെ സംരക്ഷിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പിന്നീട് അദ്ദേഹം വിശദീകരിച്ചു. നിലവിൽ ഗാസയുടെ പകുതിയിലധികം ഭാഗവും ദക്ഷിണ ലബനനിലെ ചില പ്രദേശങ്ങളും ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 2024 ഡിസംബറിൽ സിറിയയിലെ അസദ് ഭരണകൂടം വീണതോടെ ഗോലാൻ കുന്നുകളിലെ നിയന്ത്രണവും ഇസ്രായേൽ വർദ്ധിപ്പിച്ചിരുന്നു. അമേരിക്കൻ നയതന്ത്ര പ്രതിനിധിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രസ്താവനകൾ മേഖലയിലെ സമാധാന ചർച്ചകളെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
Summary: U.S. Ambassador to Israel Mike Huckabee sparked controversy by suggesting it would be “fine” if Israel took over the entire West Asia region based on “biblical rights.”

