ന്യൂഡൽഹി: ഭാരത് മണ്ഡപത്തിലെ എഐ ഇംപാക്ട് സമ്മിറ്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോലീസ് ആരോപിച്ചിരിക്കുന്നത്.(Similar to Gen Z protests in Nepal, Police on Youth Congress protest at AI Summit)
നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിന് സമാനമായ രീതിയിൽ വിദേശ നേതാക്കളുടെയും അന്താരാഷ്ട്ര പ്രതിനിധികളുടെയും മുന്നിൽ രാജ്യത്തെ നാണംകെടുത്താനാണ് ഇവർ ശ്രമിച്ചതെന്ന് പോലീസ് കോടതിയെ അറിയിച്ചു. നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ളവർ ഒരേ രീതിയിലുള്ള മുദ്രാവാക്യങ്ങൾ പതിച്ച ടി-ഷർട്ടുകൾ ധരിച്ചെത്തിയത് ആഴത്തിലുള്ള ഗൂഢാലോചനയുടെ തെളിവാണ്. ഇതിന് പിന്നിൽ വിദേശ ഫണ്ടിംഗ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നുവെന്നും അക്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കളുടെ കരിയർ നശിപ്പിക്കാനുള്ള രാഷ്ട്രീയ പ്രേരിത നീക്കമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

