കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ മരണത്തെത്തുടർന്നാണ് സർക്കാർ പ്രത്യേക പരോൾ അനുവദിച്ചത്.(Palathayi rape case, Government grants parole to BJP leader K Padmarajan)
ഈ മാസം 3-ാം തീയതി മുതലാണ് പത്മരാജൻ ജയിലിന് പുറത്തിറങ്ങിയത്. ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് സാധാരണഗതിയിൽ ഇത്ര വേഗത്തിൽ ദീർഘകാല പരോൾ അനുവദിക്കാറില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബർ 15-നാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി പത്മരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവും പിഴയും വിധിച്ചിരുന്നു.
2020 ജനുവരി-ഫെബ്രുവരി കാലയളവിൽ സ്കൂളിനകത്തും പുറത്തും വെച്ച് പത്തു വയസ്സുകാരിയെ മൂന്ന് തവണ പീഡിപ്പിച്ചു എന്നതാണ് കേസ്. കേസിന്റെ തുടക്കം മുതൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിരുന്നു. അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും, ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പുകൾ ഒഴിവാക്കിയതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

