തിരുവനന്തപുരം: വിമാനയാത്രക്കാർക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്ന ‘ഉഡാൻ യാത്രി കഫെ’ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കഫെയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫെയാണിത്.(Udan Yatri Cafe opens at Thiruvananthapuram airport)
വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന് അമിതവിലയാണെന്ന പരാതികൾ നിലനിൽക്കെ, വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് ലഘുഭക്ഷണവും ഇവിടെ ലഭ്യമാകും. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലും കഫേകൾ തുറന്നിട്ടുണ്ട്.
തിരുവനന്തപുരത്തിന് പുറമെ അദാനി എയർപോർട്ട്‌സിന് കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈ വിമാനത്താവളങ്ങളിലും ഉഡാൻ കഫെകൾ ആരംഭിച്ചിട്ടുണ്ട്. കഫെയുടെ ഉദ്ഘാടനത്തോടൊപ്പം വിമാനത്താവളത്തിലെ ‘ഡിജി യാത്ര’ സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ആഭ്യന്തര യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാനും ചെക്ക്-ഇൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഡിജി യാത്ര സഹായിക്കും. ഇതിനായി വിമാനത്താവളത്തിൽ നാല് പ്രത്യേക ഗേറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ട്രയൽ റൺ കാലയളവിൽ തന്നെ ഏകദേശം 21 ശതമാനം യാത്രക്കാർ ഈ സേവനം ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

