ന്യൂഡൽഹി: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സൗജന്യ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാർ നൽകുന്ന സൗജന്യങ്ങളെ പരാമർശിച്ച്, “സൗജന്യ ഭക്ഷണം, വൈദ്യുതി, സൈക്കിൾ… ഇങ്ങനെയുള്ള വിതരണത്തിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്” എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.(What kind of culture is this, Supreme Court questions freebies given before elections)
2024-ലെ ഇലക്ട്രിസിറ്റി ഭേദഗതി ചട്ടങ്ങൾക്കെതിരെ തമിഴ്‌നാട് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. പാവപ്പെട്ടവരെ സഹായിക്കുന്നത് മനസിലാക്കാം. എന്നാൽ സാമ്പത്തിക ശേഷിയുള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യങ്ങൾ നൽകുന്നത് വെറും രാഷ്ട്രീയ പ്രീണനമാണ്.
നികുതിദായകർ നൽകുന്ന പണം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിന് പകരം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള വിതരണങ്ങൾക്കായി ചെലവഴിക്കുന്നത് രാജ്യത്തെ പിന്നോട്ടടിക്കും. ഇത് തമിഴ്‌നാടിന്റെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലുടനീളം പടരുന്ന അപകടകരമായ പ്രവണതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ ഇത്തരം ‘പോപ്പുലിസ്റ്റ്’ നയങ്ങളിൽ നിന്ന് പിന്തിരിയണമെന്നും കോടതി ആവശ്യപ്പെട്ടു.



