തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിലെ പ്രതി എ. പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Verdict on A Padmakumar’s bail plea tomorrow)
കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനാൽ നിയമപരമായ അവകാശമെന്ന നിലയിലാണ് പത്മകുമാർ ജാമ്യം തേടുന്നത്. ഈ കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. ദ്വാരപാലക ശില്പത്തിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ കൂടി അദ്ദേഹം റിമാൻഡിലാണ്. ഈ കേസിൽ 90 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ അവിടെയും ജാമ്യത്തിന് അപേക്ഷിക്കാൻ കഴിയൂ.
കേസിലെ മറ്റൊരു പ്രതിയായ കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷകൾ ഫെബ്രുവരി 23-ന് കോടതി പരിഗണിക്കും. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യത്തിന് ശ്രമിക്കുന്നത്. തന്ത്രിക്കടക്കം കേസിൽ ജാമ്യം ലഭിച്ചിരുന്നു.



