തിരുവനന്തപുരം: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരീമല തീർത്ഥാടകരെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ 2 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. രാത്രികാലങ്ങളിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.(Minister KB Ganesh Kumar on the incident of Sabarimala pilgrims being dropped off from the KSRTC bus)
പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് 13 അംഗ തീർത്ഥാടക സംഘത്തിന് ദുരനുഭവമുണ്ടായത്. നിലയ്ക്കൽ സ്റ്റാൻഡിൽ ഇറങ്ങേണ്ടിയിരുന്ന തീർത്ഥാടകരെ സ്റ്റാൻഡിൽ കയറ്റാതെ ഒരു കിലോമീറ്റർ അകലെ വനമേഖലയിൽ ഇറക്കിവിട്ടു. വയോധികരും കൊച്ചു കുട്ടികളും ഉൾപ്പെടുന്ന സംഘമാണ് രാത്രിയിൽ വനപാതയിലൂടെ നടക്കേണ്ടി വന്നത്. പിന്നീട് വാഹനം വിളിച്ചുവരുത്തിയാണ് ഇവർ യാത്ര തുടർന്നത്.
വിഷയത്തിൽ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ആരെയും വഴിയിൽ ഇറക്കിവിടരുതെന്ന് സിഎംഡിയുടെ വ്യക്തമായ ഉത്തരവുണ്ട്. പണമില്ലെങ്കിൽ പോലും യാത്രക്കാരോട് ഇങ്ങനെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. കാട്ടിലാണോ ഇവരെ ഇറക്കിവിടുന്നത് എന്ന് മന്ത്രി ചോദിച്ചു.



