ബാലിഗുഡ: കണ്ഠമാൽ ജില്ലയിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു കടത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഡി.എഫ്.ഒ ഘനശ്യാം മഹാന്തയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വനം-പരിസ്ഥിതി വകുപ്പ് നടപടി സ്വീകരിച്ചത്.(Elephant’s body cut into 32 pieces and buried, Forest Department issues show cause notice to DFO in Odisha)
ജനുവരി 5-നാണ് ബാലിഗുഡ ഫോറസ്റ്റ് ഡിവിഷനിലെ ജിരിപാണി സെക്ഷനിൽ ആനയെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഈ വിവരം പുറംലോകം അറിയാതിരിക്കാൻ ജഡം 32 കഷ്ണങ്ങളാക്കി മുറിക്കുകയും അയൽ ജില്ലയായ കാലാഹണ്ടിയിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയുമായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്.
വനം-പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അയച്ച നോട്ടീസിൽ ഡി.എഫ്.ഒയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നു.ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട മൃഗത്തിന്റെ മരണം നടന്നിട്ടും പ്രതികളെ കണ്ടെത്തുന്നതിലോ അറസ്റ്റ് ചെയ്യുന്നതിലോ ഡി.എഫ്.ഒ പരാജയപ്പെട്ടു. ജനുവരി 5-ന് നടന്ന സംഭവം 9 ദിവസങ്ങൾക്ക് ശേഷം മാധ്യമങ്ങളിലൂടെയാണ് ഡി.എഫ്.ഒ അറിയുന്നത് എന്നത് വിശ്വസനീയമല്ലെന്ന് നോട്ടീസിൽ പറയുന്നു.
സംഭവസ്ഥലം നേരിട്ട് സന്ദർശിക്കുന്നതിന് പകരം ജൂനിയർ ഓഫീസറെ അയച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി. നിയമപ്രകാരം ആനയെ ചത്ത നിലയിൽ കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇത് പാലിക്കപ്പെട്ടില്ല.



