കൊച്ചി: സംസ്ഥാനത്ത് ബാറുകളുടെ സമയം വർധിപ്പിച്ചതുൾപ്പെടെയുള്ള മദ്യനയ മാറ്റങ്ങളിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി കെ.സി.ബി.സി. മിന്നൽ വേഗത്തിൽ നടപ്പിലാക്കിയ ഈ നയംമാറ്റം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ‘ഡീൽ’ ആണോ എന്ന് സംശയിക്കുന്നതായി സമിതി വിമർശിച്ചു. ബാറുകളുടെ സമയം വർധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.(Tourists don’t come to Kerala to drink brandy, says KCBC)
മുന്നണിയിലോ മന്ത്രിസഭയിലോ പോലും ആലോചിക്കാതെ അബ്കാരികളെ പ്രീണിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. “മദ്യം പാമ്പിനെപ്പോലെ കൊത്തുകയും അണലിയെപ്പോലെ കടിക്കുകയും ചെയ്യും” എന്ന ബൈബിൾ വാക്യം അധികാരികൾ ഓർക്കണമെന്ന് സമിതി ഓർമ്മിപ്പിച്ചു.
വിനോദസഞ്ചാരികളുടെ മറവിൽ മദ്യവിൽപന വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമം. വിനോദസഞ്ചാരികൾ കേരളത്തിൽ വരുന്നത് പ്രകൃതിഭംഗി ആസ്വദിക്കാനാണ്, അല്ലാതെ ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല എന്നും സമിതി ചൂണ്ടിക്കാട്ടി. സർക്കാർ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മാർച്ച് 8-ന് കേരള കത്തോലിക്കാ സഭ ‘മദ്യലഹരി വിരുദ്ധ ഞായർ’ ആചരിക്കും.



