കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. നിർണ്ണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും. കെട്ടിടത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തീ ആദ്യം എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് തുടരന്വേഷണം നടത്തുക.(Jayalakshmi Silks fire, District Fire Officer to submit preliminary report today)
ഇന്നലെ വൈകുന്നേരം 5:45-ഓടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. വിഷു, റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമിട്ട് എത്തിച്ച വൻ തുണിശേഖരം കത്തിനശിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ഷോർട്ട് സർക്യൂട്ട് ആണോ തീപിടിത്തത്തിന് കാരണമെന്ന് പരിശോധിച്ചുവരികയാണ്. ഫൊറൻസിക് വിദഗ്ധരും ഇന്ന് സ്ഥാപനത്തിൽ പരിശോധന നടത്തും.



