തിരുവനന്തപുരം: വിഴിഞ്ഞത്തെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. (2 people die after falling ill after eating at a restaurant in Vizhinjam)
കഴിഞ്ഞദിവസം വിഴിഞ്ഞം സന്ദർശിച്ച അഞ്ചംഗ സംഘം അവിടുത്തെ ഒരു റസ്റ്റോറന്റിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ചിരുന്നു. മടക്കയാത്രയ്ക്കിടെ സംഘത്തിലെ മൂന്നുപേർക്കും കടുത്ത ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ നിലമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നില ഗുരുതരമായതിനെ തുടർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും മരണം സംഭവിച്ചു. മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് റെസ്റ്റോറന്റ് പോലീസ് ഇടപെട്ട് അടപ്പിച്ചു.



