കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസ്സുകാരി നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ദീർഘകാലമായി പീഡനത്തിനിരയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ, കുറ്റവാളിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് പോലീസ്.(Murder of 6-year-old girl in Elamakkara, DNA test crucial)
ഒരു വർഷത്തോളമായി കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിഷം ഉള്ളിൽച്ചെന്ന് മരിക്കുന്നതിന് തൊട്ടടുത്ത മണിക്കൂറുകളിലും കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. ഇൻക്വസ്റ്റ് സമയത്ത് തന്നെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയിരുന്നു.
മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരുന്നതോടെ പ്രതിയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
പീഡനവിവരത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് കുട്ടിയുടെ അമ്മ പോലീസിന് നൽകിയ മൊഴി. അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനൊപ്പം കുട്ടിയുടെ സഹപാഠികൾ, അധ്യാപകർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കുറച്ചുനാളായി ജോലിയില്ലാതിരുന്ന പിതാവ് മദ്യപാനിയായിരുന്നുവെന്നും കുടുംബത്തിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.



