തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് നടൻ പ്രേംകുമാറിനെ മാറ്റിയ രീതി അങ്ങേയറ്റം അപമാനകരമാണെന്ന് സംവിധായകൻ വിനയൻ (Director Vinayan Facebook Post). കറിവേപ്പില പോലെ ഒരാളെ എടുത്തെറിയുന്ന രീതി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഒരു സാധാരണ കൂലിപ്പണിക്കാരനെ ഒഴിവാക്കുമ്പോൾ പോലും മുൻകൂട്ടി പറയാറുണ്ട്. എന്നാൽ മികച്ച രീതിയിൽ അക്കാദമി ഭരിക്കുകയും രാജ്യാന്തര ചലച്ചിത്രോത്സവം വിവാദങ്ങളില്ലാതെ നടത്തുകയും ചെയ്ത പ്രേംകുമാറിനോട് ഒരു വാക്കുപോലും പറയാതെയാണ് പുതിയ ആളെ നിയമിച്ചത്. സഹപ്രവർത്തകരോട് യാത്ര പറയാൻ പോലും അനുവദിക്കാതെയാണ് സാംസ്കാരിക വകുപ്പ് അദ്ദേഹത്തെ മാറ്റിയത്. “സാധാരണ കലാകാരനായതുകൊണ്ട് തനിക്ക് വലിയ പത്രാസില്ലായിരിക്കാം, പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല” എന്ന പ്രേംകുമാറിന്റെ വാക്കുകൾ വിനയൻ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ മലയാള സിനിമയിലെ മറ്റ് സംഘടനകൾ പ്രേംകുമാറിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല എന്നതും ഖേദകരമാണെന്ന് വിനയൻ കൂട്ടിച്ചേർത്തു.
അതേസമയം , സാംസ്കാരിക അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ സർക്കാരിനെ പലപ്പോഴും വിമർശിച്ചിട്ടും അദ്ദേഹത്തെ മാറ്റിയില്ലെന്നും, എന്നാൽ താൻ ഒരു വിവേകപൂർണ്ണമായ അഭിപ്രായം പറഞ്ഞതിനാണ് തന്നെ പുറത്താക്കിയതെന്നും പ്രേംകുമാർ ആരോപിച്ചു.
കൊച്ചിയിൽ നടന്ന സാംസ്കാരിക സംഗമത്തിന്റെ ആലോചനായോഗത്തിൽ, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.
അവാർഡ് പ്രഖ്യാപനത്തിന്റെ തലേദിവസമാണ് തന്നെ മാറ്റിയ വിവരം മാധ്യമങ്ങളിലൂടെ അറിയുന്നത്. ഔദ്യോഗികമായി ഒരു അറിയിപ്പും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സഹയാത്രികനായിരുന്ന പ്രേംകുമാർ ഇപ്പോൾ കോൺഗ്രസുമായി സഹകരിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് വിനയന്റെ ഈ പരസ്യമായ പിന്തുണ ശ്രദ്ധേയമാകുന്നത്.



