തിരുവനന്തപുരം: മാളിനുള്ളിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ, തിരിച്ചുള്ള പരാതിയിൽ പോലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ നടപടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.(SFI activists attacked policeman, Investigation report finds no lapse in case)
മിഥുൻ റോയ് ഇടിവള ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് എഫ്ഐആർ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയത്.
കഴിഞ്ഞ പുതുവത്സര തലേന്ന് ശംഖുമുഖത്ത് നടന്ന സംഘർഷത്തിൽ മിഥുൻ റോയ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചിരുന്നു. ഇതിലുള്ള പകയാണ് മാളിനുള്ളിലെ അപ്രതീക്ഷിത ആക്രമണത്തിന് കാരണമായത്. മിഥുൻ റോയിയെ മർദിച്ച കേസിൽ പിടിയിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ഇന്നലെ രാത്രി തന്നെ ജാമ്യം ലഭിച്ചു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.



