മലപ്പുറം: സംസ്ഥാനത്ത് ചൂട് കഠിനമായതോടെ ചിക്കൻപോക്സ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം 285 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്.(Chickenpox spreading, 285 people sought treatment in Malappuram in 10 days)
പാലക്കാട് (185), കണ്ണൂർ (143), കോഴിക്കോട് (141) എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ചേർത്താൽ രോഗബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് വിലയിരുത്തൽ. സാധാരണയായി തണുപ്പുകാലം മാറി ചൂടിലേക്ക് കടക്കുമ്പോഴാണ് ഈ രോഗം പടരാറുള്ളത്. എന്നാൽ ഇത്തവണ വേനൽ നേരത്തെ ആരംഭിച്ചതും ചൂട് അമിതമായി വർധിച്ചതും വൈറസ് വ്യാപനത്തിന് അനുകൂലമായ സാഹചര്യമൊരുക്കി. വാരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗത്തിന് കാരണം.
തുടക്കത്തിൽ പനി, കഠിനമായ ക്ഷീണം, ശരീരവേദന, തലവേദന എന്നിവ അനുഭവപ്പെടും. പിന്നീട് മുഖം, നെഞ്ച്, പുറം എന്നിവിടങ്ങളിൽ തടിപ്പുകൾ വരികയും അവ ജലം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നു. രോഗബാധിതർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയും രോഗം അതിവേഗം പടരും. രോഗിയുമായി സമ്പർക്കമുണ്ടായി 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുക്കുന്നത് പ്രതിരോധത്തിന് സഹായിക്കും.



