ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥ പ്രസിദ്ധീകരണത്തിന് മുൻപേ ചോർന്ന സംഭവത്തിൽ അന്വേഷണം കർശനമാക്കി ഡൽഹി പോലീസ്. പ്രസാധകരായ പെൻഗ്വിൻ ബുക്സിന് പോലീസ് വീണ്ടും നോട്ടീസ് നൽകും. പുസ്തകം ചോർന്ന വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രസാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല.(Naravane’s book controversy, Delhi Police to issue another notice to the publishers)
പുസ്തകത്തിന്റെ കോപ്പികൾ മുൻകൂട്ടി അച്ചടിച്ചിട്ടില്ലെന്ന പെൻഗ്വിന്റെ വാദം പോലീസ് തള്ളി. ചില കോപ്പികൾ നേരത്തെ അച്ചടിക്കുകയും അവ വ്യക്തികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ‘.io’ എന്ന ഡൊമെയ്നിലുള്ള വെബ്സൈറ്റിൽ പുസ്തകം വിൽപനയ്ക്ക് എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പുസ്തകത്തിന്റെ പ്രീ-പ്രിന്റ് കോപ്പികൾ വിതരണം ചെയ്യപ്പെട്ടോ എന്ന കാര്യത്തിലും പരിശോധന നടക്കുന്നുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിലവിൽ പ്രതിരോധ മന്ത്രാലയത്തിന്റെയോ കരസേന ആസ്ഥാനത്തിന്റെയോ അന്തിമ അനുമതി ആവശ്യമാണ്. എന്നാൽ ഇതിനായി ഏകീകൃതമായ ഒരു ചട്ടക്കൂട് നിലവിലില്ല. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, വിരമിച്ച ഉദ്യോഗസ്ഥർക്കായി ഏകീകൃത നിയമവലി തയ്യാറാക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.



