ധാക്ക: ബംഗ്ലാദേശിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ വിജയം ഉറപ്പിച്ചു. ബിഎൻപി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി (Bangladesh Election Results). ഈ ചരിത്ര വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
ജനാധിപത്യപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് കൈവരിച്ച ഈ വിജയം ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി. ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിഎൻപി സഖ്യം 200-ലധികം സീറ്റുകൾ നേടിയതായാണ് റിപ്പോർട്ടുകൾ.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് രാജ്യത്ത് തിരിച്ചെത്തി അധികാരത്തിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പിൽ ബിഎൻപിയുടെ മുഖ്യ എതിരാളിയായിരുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് 60-ഓളം സീറ്റുകൾ ലഭിച്ചു. വിജയത്തിൽ ആഹ്ലാദ പ്രകടനങ്ങളോ റാലികളോ പാടില്ലെന്നും രാജ്യത്തെ ക്രമസമാധാനം നിലനിർത്തുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും താരിഖ് റഹ്മാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Summary: PM Narendra Modi congratulated BNP chief Tarique Rahman on his party’s decisive victory in the Bangladesh elections, promising India’s support for a democratic and inclusive Bangladesh.



