ന്യൂഡൽഹി: ഗാർഹിക പീഡന നിരോധന നിയമം (DV Act) പ്രകാരം ഒരു സ്ത്രീക്ക് താൻ മുൻപ് താമസിച്ചിരുന്ന വീട്ടിൽ തന്നെ താമസിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി (Delhi High Court Matrimonial Home Ruling). വിവാഹശേഷം ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ മടക്കപ്രവേശനം ആവശ്യപ്പെട്ട് 81 വയസ്സുകാരി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രവീന്ദർ ദുദേജയുടെ നിർണ്ണായക വിധി. താമസിക്കാൻ അനുയോജ്യമായ മറ്റൊരു വീടുള്ളപ്പോൾ, പഴയ വീട്ടിലേക്ക് മടക്കപ്രവേശനം അനുവദിക്കുന്നത് നിലവിൽ അവിടെ താമസിക്കുന്നവരുടെ അവകാശങ്ങളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ആറ് പതിറ്റാണ്ടോളം താമസിച്ചിരുന്ന ഗ്രീൻ പാർക്കിലെ വീട്ടിലേക്ക് തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ചികിത്സയ്ക്കായി 2023 ഏപ്രിലിൽ മകളുടെ വീട്ടിലേക്ക് മാറിയതാണെന്നും പിന്നീട് ജൂലൈയിൽ തിരികെയെത്തിയപ്പോൾ ഭർത്താവും മകനും പ്രവേശനം നിഷേധിച്ചുവെന്നും അവർ പരാമർശിച്ചു. എന്നാൽ, അവർ സ്വന്തം ഇഷ്ടപ്രകാരമാണ് മാറിയതെന്നും ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിൽ അവർക്ക് താമസിക്കാൻ സൗകര്യമുണ്ടെന്നും കോടതി കണ്ടെത്തി.
നിയമം സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണെന്നും എന്നാൽ അത് മറ്റ് താമസക്കാരെ ഒഴിപ്പിച്ച് പഴയ വീട്ടിലേക്ക് പ്രവേശനം നേടാനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. സമാനമായ ജീവിതസാഹചര്യങ്ങളുള്ള മറ്റൊരു വീട് ലഭ്യമായതിനാൽ, പഴയ വീട്ടിലേക്ക് തന്നെ തിരികെ കയറ്റണമെന്ന് വാശിപിടിക്കാൻ ഹർജിക്കാരിക്ക് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതിയുടെ മുൻ ഉത്തരവുകൾ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഈ ഹർജി തള്ളിയത്.
Summary: The Delhi High Court rejected an 81-year-old woman’s plea for re-entry into her matrimonial home, ruling that the DV Act doesn’t guarantee a right to a specific past residence if alternate housing exists.



