കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ ചടങ്ങിൽ നാടകീയ രംഗങ്ങൾ (Shafi Parambil – V D Satheesan Puthuyuga Yatra). ജാഥാ ക്യാപ്റ്റനായ വി.ഡി. സതീശൻ പ്രസംഗിക്കുന്നതിന് മുൻപ് സംസാരിക്കേണ്ടിയിരുന്ന ഷാഫി പറമ്പിൽ എംപിയെ വൈകി വിളിച്ചതാണ് തർക്കത്തിന് കാരണമായത്.
ചടങ്ങിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ഷാഫിയെ മറികടന്ന് വി.ഡി. സതീശനെ പ്രസംഗിക്കാൻ ക്ഷണിച്ചു. ഇതോടെ വേദിയിൽ ഇരുന്നവർ ഷാഫിയെ വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സതീശൻ തന്നെ പ്രസംഗം ആരംഭിച്ചു. പിന്നീട് സതീശന്റെ പ്രസംഗം തുടരുന്നതിനിടെ ഷാഫിയെ വിളിക്കാൻ മുതിർന്ന പ്രമോദിനെ ഷാഫി തടഞ്ഞു. ഇരുവരും തമ്മിൽ വേദിയിൽ ചെറിയ വാക്കേറ്റവുമുണ്ടായി.
സതീശന്റെ പ്രസംഗം അവസാനിച്ച ശേഷം സംസാരിച്ച ഷാഫി പറമ്പിൽ തന്റെ നീരസം മറച്ചുവെച്ചില്ല. ദീർഘമായി സംസാരിക്കാൻ തയ്യാറാകാതിരുന്ന അദ്ദേഹം സതീശനോടായി പറഞ്ഞത് ഇങ്ങനെ . ..: “പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ.” യുഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ ലക്ഷ്യമിടുമ്പോൾ കുറ്റ്യാടിയിലെ വിജയം ഉറപ്പാണെന്ന് പറയാതെ പറഞ്ഞാണ് ഷാഫി പ്രസംഗം ചുരുക്കിയത്. എന്നാൽ പ്രമുഖ നേതാക്കൾ പങ്കെടുത്ത വേദിയിലെ ഈ നീരസം പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.



