തൃശൂർ:തുടർച്ചയായ മൂന്നാം ഭരണത്തിനെതിരെ കെ. സച്ചിദാനന്ദൻ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെ, അദ്ദേഹത്തിന്റെ വടൂക്കരയിലെ വീട്ടിലെത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ചർച്ച നടത്തി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.(The meeting was warm, CPIM party district secretary visited K Satchidanandan’s house)
താൻ നടത്തിയ പരാമർശം കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഉദ്ദേശിച്ചുള്ളതല്ലെന്ന് സച്ചിദാനന്ദൻ വിശദീകരിച്ചതായി കെ.വി. അബ്ദുൽ ഖാദർ പറഞ്ഞു. മാധ്യമ വാർത്തകൾ താൻ ഉദ്ദേശിച്ച രീതിയിലല്ല പുറത്തുവന്നതെന്നും കവി വ്യക്തമാക്കി.
സച്ചിദാനന്ദൻ പാർട്ടി അംഗമല്ലെന്നും അദ്ദേഹത്തിന് സ്വതന്ത്രമായി അഭിപ്രായം പറയാനും വിമർശിക്കാനും അവകാശമുണ്ടെന്നും സി.പി.ഐ.എം. നേതാവ് പറഞ്ഞു. കേരളത്തിലെ ഇടത് മൂല്യങ്ങൾ കൃത്യമായി അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പാർട്ടി അദ്ദേഹത്തെ എന്നും ആദരിക്കുന്നുവെന്നും അബ്ദുൽ ഖാദർ കൂട്ടിച്ചേർത്തു. സച്ചിദാനന്ദന്റെ വിശദീകരണത്തോടെ ഈ വിഷയം ഒരു ‘അടഞ്ഞ അധ്യായ’മായി പാർട്ടി കാണുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഊഷ്മളമായിരുന്നുവെന്നും നേതൃത്വം അറിയിച്ചു.



