തൃശ്ശൂർ: മൂന്നാം തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന കെ. സച്ചിദാനന്ദനുമായി സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, പ്രമുഖ സാംസ്കാരിക നായകനും ഇടതു സഹയാത്രികനുമായ സച്ചിദാനന്ദന്റെ വിമർശനം തിരിച്ചടിയാകുമെന്ന് കണ്ടാണ് പാർട്ടിയുടെ അടിയന്തര ഇടപെടൽ.(CPIM district secretary visits K Satchidanandan’s house)
അതേസമയം, തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഇന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പ്രതികരിച്ചു.തന്റെ വാക്കുകളുടെ പൊരുൾ മനസ്സിലാകാത്ത സൈബർ ആൾക്കൂട്ടത്തിന് മറുപടി നൽകേണ്ടി വരുന്നതിൽ ലജ്ജയുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.
തന്നെ വിമർശിക്കുന്ന സൈബർ ഗ്രൂപ്പുകൾ മൂഢസ്വർഗ്ഗത്തിലാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ രണ്ട് തവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് ഉചിതം. ഇത് കോൺഗ്രസിന്റെ കാര്യത്തിലാണെങ്കിലും താൻ ഇതേ നിലപാടേ സ്വീകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



