ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായിരിക്കുന്ന എപ്‌സ്റ്റൈൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകളിൽ വെയിൽസ് രാജകുമാരൻ വില്യമും പത്നി കേറ്റ് മിഡിൽടണും കടുത്ത ആശങ്ക രേഖപ്പെടുത്തി (Prince William and Kate Middleton). യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലെ വിവരങ്ങൾ തങ്ങളെ അങ്ങേയറ്റം പ്രയാസിപ്പിക്കുന്നുണ്ടെന്നും തങ്ങളുടെ ചിന്തകൾ ഈ ക്രൂരതയ്ക്ക് ഇരയായവർക്കൊപ്പമാണെന്നും കെൻസിംഗ്ടൺ കൊട്ടാരം വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട് വില്യമും കേറ്റും നടത്തുന്ന ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണിത്.
വില്യമിന്റെ അമ്മാവനായ ആൻഡ്രൂ രാജകുമാരൻ (Andrew Mountbatten-Windsor) ഈ കേസിൽ പ്രതിക്കൂട്ടിലായതാണ് രാജകുടുംബത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നത്. ലൈംഗിക കുറ്റവാളിയായ എപ്‌സ്റ്റൈനുമായുള്ള അടുത്ത ബന്ധത്തെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ചാൾസ് രാജാവ് ആൻഡ്രൂവിന്റെ രാജകീയ പദവികൾ റദ്ദാക്കിയിരുന്നു. പുറത്തുവന്ന പുതിയ രേഖകളിൽ ആൻഡ്രൂവിന് തിരിച്ചടിയാകുന്ന കൂടുതൽ ചിത്രങ്ങളും തെളിവുകളും ഉൾപ്പെട്ടിട്ടുള്ളത് ബക്കിംഗ്ഹാം കൊട്ടാരത്തിന് കടുത്ത നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വില്യമും കേറ്റും രംഗത്തെത്തിയത്.



