Monday, February 9, 2026
HomeWorldമകന് ഷൂസ് ധരിപ്പിച്ചപ്പോൾ മാറിപ്പോയി, പിന്നാലെ ഞെട്ടിക്കുന്ന തിരിച്ചറിവ്; ഭാര്യയുടെ ഉറച്ച പിന്തുണയോടെ...

മകന് ഷൂസ് ധരിപ്പിച്ചപ്പോൾ മാറിപ്പോയി, പിന്നാലെ ഞെട്ടിക്കുന്ന തിരിച്ചറിവ്; ഭാര്യയുടെ ഉറച്ച പിന്തുണയോടെ ആൻഡിയെ ജീവിതത്തിലേക്ക് മടങ്ങി വന്നു | Retinal dystrophy tunnel vision story

ഒരു ദിവസം സാധാരണ പോലെ മകനെ സ്കൂളിൽ വിടാൻ തയ്യാറാക്കുന്നതിനിടെ പിതാവിനുണ്ടായ ഒരു ചെറിയ അശ്രദ്ധ, അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച വലിയൊരു ആരോഗ്യപ്രശ്നത്തിന്റെ വെളിപ്പെടുത്തലായി മാറി (Retinal dystrophy tunnel vision story). 35 വയസ്സുകാരനായ ആൻഡി ജോൺസൺ എന്ന യുവാവിനാണ് തന്റെ കാഴ്ചശക്തി അതിവേഗം കുറയുകയാണ് എന്ന യാഥാർത്ഥ്യം ഒരു ജോഡി ഷൂസിലൂടെ തിരിച്ചറിയേണ്ടി വന്നത്.

മകൻ ഓക്‌ലനെ നഴ്‌സറി സ്കൂളിൽ കൊണ്ടുപോകാനായി തയ്യാറാക്കുകയായിരുന്നു ആൻഡി. എന്നാൽ ആൻഡി മകന് ഇട്ടുകൊടുത്തത് രണ്ട് വ്യത്യസ്ത നിറത്തിലും ആകൃതിയിലുമുള്ള ഷൂസുകളായിരുന്നു. മകന്റെ ഷൂസുകൾ തമ്മിലുള്ള ഈ വലിയ വ്യത്യാസം തിരിച്ചറിയാൻ ആൻഡിക്ക് സാധിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ ഡാനി ജോൺസൺ ആണ് ഈ അബദ്ധം ശ്രദ്ധിച്ചത്. കുട്ടിക്കാലം മുതലേ ‘റെറ്റിനൽ ഡിസ്ട്രോഫി’ (Retinal Dystrophy) എന്ന ജനിതക രോഗബാധിതനായിരുന്നു ആൻഡി. വശങ്ങളിലെ കാഴ്ച പരിമിതമായിരുന്നെങ്കിലും (Tunnel Vision) നേരെ മുന്നിലുള്ള കാഴ്ചയ്ക്ക് അതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഷൂസ് മാറിയ സംഭവം തന്റെ കാഴ്ചശക്തി അതിവേഗം കുറയുന്നതിന്റെ ലക്ഷണമാണെന്ന് ആൻഡി മനസ്സിലാക്കി.

കാഴ്ചശക്തി മോശമായതോടെ ആൻഡി മാനസികമായി തളർന്നു. വാട്ടർ സ്പോർട്സ് ബിസിനസ് നടത്തിയിരുന്ന അദ്ദേഹം പതിയെ സമൂഹത്തിൽ നിന്ന് ഉൾവലിയാൻ തുടങ്ങി. ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാനോ മക്കളെ സ്കൂളിൽ കൊണ്ടുവിടാനോ കഴിയാത്ത അവസ്ഥ അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി. അച്ഛന്റെ ഈ പെട്ടെന്നുള്ള മാറ്റം ഒൻപത് വയസ്സുകാരനായ മൂത്തമകൻ ഫിൻലിയെയും സാരമായി ബാധിച്ചു.

എന്നാൽ ഭാര്യ ഡാനിയുടെ ഉറച്ച പിന്തുണയോടെ ആൻഡി ജീവിതത്തിലേക്ക് മടങ്ങിവന്നു. കാഴ്ച പരിമിതിയോട് പൊരുത്തപ്പെടാൻ അവർ ജീവിതശൈലിയിലും ബിസ്സിനസ്സിലും മാറ്റങ്ങൾ വരുത്തി. ആൻഡി ബിസിനസിന്റെ മാനേജ്‌മെന്റ് കാര്യങ്ങളിലേക്ക് മാറുകയും, ഡാനി പരിശീലന പരിപാടികൾ ഏറ്റെടുക്കുകയും ചെയ്തു. നടക്കാൻ വടിയുടെ സഹായം തേടിയ ആൻഡിക്ക് പിന്നീട് ‘പേർളി’ എന്ന ഗൈഡ് ഡോഗിനെ ലഭിച്ചു. ഇത് അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകി.

“മക്കളെ സ്കൂളിൽ വിടുന്നതോ കടയിൽ പോകുന്നതോ പോലുള്ള ചെറിയ കാര്യങ്ങൾ എത്രത്തോളം വലിയ സ്വാതന്ത്ര്യമാണെന്ന് പലരും മനസ്സിലാക്കുന്നില്ല” എന്ന് ആൻഡി പറയുന്നു. അത് ചെയ്യാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് അതിന്റെ പ്രധാന്യം നാം തിരിച്ചറിയുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഇവർ തങ്ങളുടെ ദൈനംദിന ജീവിതം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. കാഴ്ച പരിമിതിയുള്ളവർ നേരിടുന്ന വെല്ലുവിളികൾ ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനൊപ്പം, ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കണമെന്ന സന്ദേശവും ഇവർ നൽകുന്നു. ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം തിരിച്ചറിഞ്ഞുവെന്നും ഈ ദമ്പതികൾ പറയുന്നു

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.