കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് മലാപ്പറമ്പ് ജംക്ഷനിൽ വെച്ചായിരുന്നു സംഭവം.
യുവമോർച്ച ജില്ലാ പ്രസിഡന്റ് എം. വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മലാപ്പറമ്പ് കടന്നുപോകുന്നതിനിടെ പ്രവർത്തകർ റോഡിലേക്ക് ചാടിവീണ് കരിങ്കൊടി വീശുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് ഉടൻ തന്നെ തടയുകയും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയും ചെയ്തു. എം. വിജിത്ത് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളുമാണ് യുവമോർച്ചയുടെ പ്രതിഷേധത്തിന് കാരണം. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് യുവമോർച്ച അറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.



