തിരുവനന്തപുരം: ശബരിമലയിൽ നിന്നും കടത്തിക്കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കം സംബന്ധിച്ച ദുരൂഹത തുടരുന്നു. വി.എസ്.എസ്.സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അന്തിമ ഫലം പുറത്തുവന്നെങ്കിലും, സ്വർണ്ണം പൊതിഞ്ഞ പഴയ ചെമ്പ് പാളികൾ പൂർണ്ണമായും കടത്തി പുതിയവ സ്ഥാപിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ, സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.(Sabarimala gold theft case, SIT to conduct scientific examination again)
നിലവിലെ ചില പാളികളിൽ മെർക്കുറിയുടെ അംശം തീരെ കാണുന്നില്ല എന്നത് അന്വേഷണസംഘത്തെ കുഴപ്പിക്കുന്നുണ്ട്. സ്ട്രോങ്ങ് റൂമിലുണ്ടായിരുന്ന പഴയ വാതിലിലെ സാമ്പിളുകളുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ചെമ്പ് പാളികൾ മാറ്റിയോ എന്ന നിർണ്ണായക ചോദ്യത്തിന് ശാസ്ത്രീയമായ ഉത്തരം ലഭിച്ചിട്ടില്ല.
പാളികളിലെ മാറ്റം വൃത്തിയാക്കാൻ ഉപയോഗിച്ച ലായനികൾ മൂലമുണ്ടായ രാസപ്രവർത്തനമാണോ എന്ന് ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചില പാളികളുടെ കാലപ്പഴക്കത്തിൽ അന്തിമ റിപ്പോർട്ടും സംശയം രേഖപ്പെടുത്തുന്നു. മാസപൂജയ്ക്കായി നട തുറക്കുമ്പോൾ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണപ്പാളികളിൽ നിന്നും കട്ടിളപ്പാളികളിൽ നിന്നും വീണ്ടും സാമ്പിളുകൾ ശേഖരിക്കും.
നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ ഏകദേശ കണക്കും തുടർപരിശോധനയുടെ ആവശ്യകതയും വ്യക്തമാക്കി അന്വേഷണസംഘം നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വൈകുന്നത് കുറ്റപത്രം സമർപ്പിക്കുന്നതിനും തടസ്സമാകുന്നുണ്ട്. വിചാരണ വേളയിൽ സാങ്കേതികമായ പഴുതുകൾ ഉണ്ടാകാതിരിക്കാനാണ് അതീവ ജാഗ്രതയോടെ വീണ്ടും പരിശോധന നടത്താൻ എസ്.ഐ.ടി തീരുമാനിച്ചത്.



