വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഈ ആഴ്ച ഒപ്പുവെച്ച പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.(India-US trade deal, Tariff dispute ends)
പുതിയ കരാർ പ്രകാരം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് ട്രംപിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. റഷ്യയ്ക്ക് പകരമായി അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഉൽപ്പന്നങ്ങളെയാകും ഇന്ത്യ ഇനി പ്രധാനമായും ആശ്രയിക്കുക. അടുത്ത 5 വർഷത്തിനുള്ളിൽ ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയ്ക്കായി 500 ബില്യൺ ഡോളർ അമേരിക്കയിൽ നിക്ഷേപിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.
ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ നിലനിന്നിരുന്ന നികുതി ഭാരം 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും. ശനിയാഴ്ച പുലർച്ചെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അടുത്ത പത്ത് വർഷത്തേക്ക് അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം വിപുലീകരിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. വിമാനങ്ങൾ, വിമാന ഘടകങ്ങൾ എന്നിവയ്ക്കുള്ള നികുതിയും പുതിയ കരാറിലൂടെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കൻ വിപണിയിൽ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെക്കാൾ മുൻതൂക്കം ലഭിക്കാൻ കുറഞ്ഞ നികുതി നിരക്ക് ഇന്ത്യൻ കയറ്റുമതിക്കാരെ സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ അടുത്ത സൗഹൃദം ഈ കരാർ യാഥാർത്ഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി ട്രംപ് വിശേഷിപ്പിച്ചു. മാസങ്ങളായി നിലനിന്നിരുന്ന നയതന്ത്ര-വ്യാപാര തർക്കങ്ങൾക്കാണ് ഈ പുതിയ നീക്കത്തോടെ അന്ത്യമായിരിക്കുന്നത്.



